വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണപത്രം വത്തിക്കാന്‍ പുറത്തുവിട്ടു. റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കണം തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് എന്നാണ് പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.

2022 ജൂണ്‍ 29ന് എഴുതിയ വില്‍പത്രത്തില്‍, എന്റെ ജീവിതത്തിന്റെ സൂര്യാസ്തമയം അടുക്കുന്നു എന്ന് തോന്നുന്നു എന്ന് അദ്ദേഹം പറയുന്നു. തന്റെ സംസ്‌കാര പദ്ധതികളെക്കുറിച്ച് മാത്രം മുന്‍ഗണനകള്‍ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മാര്‍പാപ്പ എഴുതി.

ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങളൊന്നും പാടില്ലെന്നും ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്ന് മാത്രം എഴുതിയാല്‍ മതിയെന്നും മരണപത്രത്തില്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

എന്നെ സ്‌നേഹിച്ചവര്‍ക്കും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവര്‍ക്കും കര്‍ത്താവ് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. എന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായ കഷ്ടപ്പാടുകള്‍ ലോകസമാധാനത്തിനും ജനങ്ങള്‍ക്കിടയിലുള്ള സാഹോദര്യത്തിനും വേണ്ടി ഞാന്‍ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു -വില്‍പത്രം ഇങ്ങനെയാണ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം, മാര്‍പാപ്പയുടെ സംസ്‌കാരം സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് തീരുമാനമാകും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ കെവിന്‍ ഫെരെല്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *