ഡൽഹി: പഞ്ചാബിലെ പത്താൻകോട്ടിൽ സൈന്യത്തിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ദേശീയ പാതയിൽ സിസിടിവി ക്യാമറ ഘടിപ്പിച്ചയാൾ പിടിയിൽ. ചക്ദരിവാൾ ജില്ലയിൽ നിന്നുള്ള ബൽജിത് സിങ് എന്ന യുവാവാണ് ദേശീയ പാത 44ൽ സിസിടിവി ക്യാമറ സ്ഥാപിച്ചത്. പ്രതി ദേശവിരുദ്ധ ഘടകങ്ങളുമായി ബന്ധമുള്ളയാണെന്നും പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹാൻഡ്‌ലർമാർക്ക് ദൃശ്യങ്ങൾ കൈമാറിയെന്നുമാണ് പൊലീസ് പറയുന്നത്.

വിശദമായ ചോദ്യം ചെയ്യലിൽ ജനുവരിയിൽ സുജൻപൂരിനടുത്തുള്ള ഹൈവേയിലെ ഒരു കടയിലും ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചതായി പ്രതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ദുബായിൽ നിന്നുള്ള ഒരു വ്യക്തിയിൽ നിന്നും പ്രതിക്ക് നിർദേശങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു. 40,000 രൂപയും ലഭിച്ചിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും വൈഫൈ റൂട്ടറും സിസിടിവി ക്യാമറയും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പത്താൻകോട്ട്-ജമ്മു ദേശീയപാതയിലെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ബൽജിത് സിങ് ഉൾപ്പെടെ നാല് പേർക്കെതിരെയാണ് സുജൻപൂർ പൊലീസ് കേസെടുത്തത്. വിക്രംജിത് സിങ്, ബൽവീന്ദർ സിങ്, തരൺപ്രീത് സിങ് എന്നിവരാണ് മറ്റ് പ്രതികൾ. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *