കോഴിക്കോട് ആര്‍.എസ്.എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്‌ലീം ലീഗ് മുന്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത് വിവാദം.കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാവരണം ചെയ്ത കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് പൊന്നാട അണിയിച്ചത്. പരിപാടിയില്‍ രണ്‍ജി പണിക്കര്‍, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് മുസ്ലീം ലീഗ് നേതാവ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഇതൊരു സാംസ്‌കാരിക പരിപാടിയായിട്ടാണ് ഞാന്‍ മനസിലാക്കിയത്. സ്‌നേഹബോധി എന്ന് പറഞ്ഞ് ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ ശ്രീബുദ്ധന്റെ ഒരു പ്രതിമ വെച്ച് സിനിമാ താരം രണ്‍ജി പണിക്കര്‍ അത് ഉദ്ഘാടനം ചെയ്തു. അതിനോടനുബന്ധിച്ച സമ്മേളനത്തില്‍ ഒരു ആശംസാ പ്രസംഗത്തിനാണ് ഞാന്‍ പോയത്. സാംസ്‌കാരിക പരിപാടികള്‍ക്ക് ഞങ്ങള്‍ പോകാറുണ്ട്.

മുസ്ലിം ലീഗ് കേരളത്തിലുടനീളം സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും എല്ലാ മതസ്ഥരെയും വിളിച്ച് കൂട്ടി ഒരു സൗഹാര്‍ദ്ദ സംഗമം ഒക്കെ നടത്തിയിരുന്നു. ഞങ്ങള്‍ വിളിക്കുന്ന പരിപാടിക്ക് എല്ലാ മതസ്ഥരും വരാറുണ്ട്. അതുപോലെ ഞാന്‍ സര്‍വ മതങ്ങളെ കുറിച്ചും പറയുന്ന ഒരാളായതുകൊണ്ട് ഹിന്ദു മതത്തെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ചു ബുദ്ധമതത്തെക്കുറിച്ചും എന്റെ അറിവനുസരിച്ച് ഞാന്‍ പറയുന്നതുകൊണ്ട് അങ്ങനെ എല്ലാ മതസ്ഥരും എന്നെ പല പരിപാടിക്കും ക്ഷണിക്കാറുണ്ട്. ഇവിടെ ഒരു ഭ്രഷ്ടിന്റെ കാര്യമില്ല. അതൊരു സാംസ്‌കാരിക പരിപാടിയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ഒഎന്‍വി കവിതയാണ് ചൊല്ലിയത്. പരിസ്ഥിതിയെക്കുറിച്ചാണ് കൂടുതലും സംസാരിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറണമെന്ന ആഗ്രഹം ഇല്ല. അങ്ങനെ ഒരു ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിട്ടുമില്ല. ഞാന്‍ എന്റെ മതത്തില്‍ വിശ്വസിക്കുമ്പോള്‍ അതില്‍ നിന്നുകൊണ്ട് മറ്റു മതങ്ങളോടും സൗഹാര്‍ദ്ദം പുലര്‍ത്തുക എന്നതാണ് എന്റെ നയം. ആര്‍.എസ്.എസിന്റെ പരിപാടി എന്ന നിലയ്ക്കല്ല അതില്‍ പങ്കെടുത്തത്.കെ എൻ എ ഖാദർ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *