കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്ത് അംഗം മരിച്ച നിലയില്‍. ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മുന്‍ പഞ്ചായത്ത്് അംഗമായ ടിഎം മുകുന്ദനെ (59) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നാണ് നാട്ടുകാരുടെ പ്രതികരണം.

80 ലക്ഷം രൂപയുടെ വായ്പയാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മുകുന്ദന്‍ എടുത്തിരുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് മുകുന്ദന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
ഭുമി പണയപ്പെടുത്തിയായിരുന്നു വായ്പ സ്വന്തമാക്കിയത്. പിന്നാലെയാണ് വലിയ തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ട് ജപ്തി നോട്ടീസ് ലഭിച്ചതും.

ബാങ്കിന്റെ സാമ്പത്തിക പ്രധിസന്ധി മറികടക്കാന്‍ വായ്പയെടുത്ത പലര്‍ക്കും ബാങ്ക് ജപ്തി നോട്ടീസ് അയച്ചതായി പരാതിയും, കരുവന്നൂര്‍ സഹകരണ ബാങ്ക് സംബന്ധിച്ച ക്രമക്കേടുകളുടെയും വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് മുന്‍ പഞ്ചായത്ത് അംഗത്തിന്റെ ആത്മഹത്യ എന്നതും ശ്രദ്ധേയമാണ്.

6 സെന്റ് ഭൂമി ഈടായി നല്‍കിയാണ് ടിഎം മുകുന്ദന്‍ കരുവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തത്. കുടിശിക പെരുകി 80 ലക്ഷത്തിലെത്തി. ഇതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസും അയച്ചു. ജപ്തി നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു മുകുന്ദന്‍. ഇതേതുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പുറത്ത് വരുന്ന വായ്പാ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ ഇടായി നല്‍കിയ ആധാരത്തിന്‍മേല്‍ വീണ്ടും വായ്പാ അനുവദിച്ചോ എന്ന് സംശയയവും ഉയരുന്നുണ്ട്.

സമാനമായ രീതിയില്‍ നിരവധി പേരാണ് കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പലര്‍ക്കും ജപ്തി നോട്ടീസും ലഭിച്ചിട്ടുണ്ട്. ബാങ്ക് അംഗമെന്ന നിലയില്‍ ചില ജാമ്യ കടലാസുകളില്‍ ഒപ്പിട്ട് നല്‍കിയവരും കടുങ്ങി. ഇങ്ങനെ നിരവധി 50 ലക്ഷം രൂപ വീതം വായ്പയെടുത്തുവെന്നാണ് ബാങ്കിലെ രേഖകള്‍ പറയുന്നത്. ബാങ്ക് ജീവനക്കാരുടെയും ഭരണ സമിതിയുടെയും ഒത്താശയോടെ നടന്ന വന്‍ തട്ടിപ്പില്‍ ഇരകളാക്കപ്പെട്ടത് സാധാരണക്കാരാണ്.

ഒരാളുടെ ആധാരം തന്നെ പണയപ്പെടുത്തി ഉടമ അറിയാതെ തന്നെ പല തവണ വായ്പ എടുത്തെന്ന ആക്ഷേപം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് വായ്പാ കുടിശികയുള്ളവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് തുടങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *