ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന. ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഉപരോധങ്ങളും സാമ്പത്തിക സമ്മര്‍ദങ്ങളും ഏല്‍പ്പിക്കുന്നത് ഒരിക്കലും ഒരു പരിഹാരമാകുന്നില്ല. ചൈനീസ് വിദേശകാര്യ മന്ത്രി ലിന്‍ ജിയാനാണ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഇറാനെ സാമ്പത്തികമായി തകര്‍ക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ സാമ്പത്തിക ഭീകരവാദമെന്നാണ് ഇറാന്‍ വിളിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രതികരിച്ചു. ഇറാന്‍ ശക്തമായി നിലകൊള്ളുന്ന നിലവിലെ സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പെസഷ്‌കിയാന്‍ പറഞ്ഞു. എന്നാല്‍ ഇറാന്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങില്ലെന്നും പെസഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ നേരിടാന്‍ തയാറെടുക്കണമെന്ന് രാജ്യത്തോട് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് അഭ്യര്‍ഥിച്ചു. അമേരിക്കയുടെ പുതിയ ഉപരോധങ്ങള്‍ ആഗോള സമ്പദ്വ്യവസ്ഥയെ ഭീഷണിയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രതികരിച്ചു. സാമ്പത്തിക യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടുമെന്നും സാമ്പത്തിക ഉപരോധ ഭീഷണി നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്നും അരഗ്ചി പറഞ്ഞു. അതേസമയം ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണ വിഷയത്തില്‍ ചര്‍ച്ച തുടരാനാണ് ഇറാനും ഒമാനും തീരുമാനിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ വിഷയത്തില്‍ ഫോണ്‍ സംഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *