തൊടുപുഴ മങ്ങാട്ടുകവലയിൽ അന്യ സംസ്ഥാന തൊഴിലാളികളെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. ആസം സ്വദേശിയായ നൂർ ഷഹീനാണ് മർദ്ദനമേറ്റത്.
ഹോട്ടൽ ജീവനക്കാരനായ നൂറിനെ ഭക്ഷണം കഴിക്കാനെത്തിയ മൂന്നംഗ സംഘമാണ് മർദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കഴിച്ച ശേഷം ബാക്കിയായ ഭക്ഷണം പാഴ്‌സൽ ചെയ്യാൻ മൂന്നംഗ സംഘം ആവശ്യപ്പെടുകയായിരുന്നു.
ഒരു ബിരിയാണി കൂടി സൗജന്യമായി നൽകണമെന്ന് മൂന്നംഗ സംഘം ആവശ്യപ്പെട്ടു. തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്ന് ഹോട്ടൽ ഉടമ പറയുന്നു. നൂർ ഷഹീൻ പൊലീസിൽ പരാതി നൽകിയിരുന്നു.അതിക്രമത്തില്‍ സാരമായി പരിക്കേറ്റ നൂര്‍ ഷെയ്ഖ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം, കയ്യേറ്റത്തിന് പിന്നാലെ പ്രതികള്‍ നൂര്‍ ഷെയ്ഖിനെ ആശുപ്ത്രിയിലെത്തി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്
