കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗ കേസിൽ 17കാരിയെ കൂടുതല്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നേരത്തെ നാല് പേര്‍ അറസ്റ്റിലായ കേസിൽ പെരുവണ്ണാമൂഴി പോലീസ് രണ്ടു പേര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട് ഇവരെ പ്രതിയാക്കി പുതിയ കേസാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായെന്നാണ് പുതിയ വിവരം.
വിനോദ സഞ്ചാര കേന്ദ്രമായ ജാനകികാട്ടിൽ വെച്ച് ഒക്ടോബര്‍ മൂന്നിന് കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ഇതിന് പിന്നാലെയുള്ള ദിവസങ്ങളില്‍ വീണ്ടും പീഡനത്തിനിരയായി എന്നാണ് വിവരം.ആദ്യ കേസില്‍ പ്രതിയായ രാഹുലും, മറ്റൊരാളുമാണ് പുതിയ കേസില്‍ പ്രതികള്‍. പുതിയ പ്രതി ഇതിനോടകം പൊലീസ് കസ്റ്റഡിയിലുണ്ട്. ചെമ്പനോട്ടുള്ള ഒരു വീട്ടില്‍ വച്ചാണ് രാഹുലും കൂട്ടു പ്രതിയും ചേര്‍ന്ന് പീഡിപ്പിച്ചത് എന്നാണ് വിവരം. കോഴിക്കോട് കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരാണ് കൂട്ട ബലാത്സംഗക്കേസില്‍ നേരത്തെ അറസ്റ്റിലായത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
