തിരുവനന്തപുരത്ത് അമ്മയില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കടത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുതെന്നും കുഞ്ഞിനെ ചേര്‍ത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചോര കുഞ്ഞിനെ കാണാനില്ല എന്ന ഒരു അമ്മയുടെ പരാതി അവഗണിക്കരുത്.
അവരുടെ പരാതി അധികാരികൾ കേട്ടില്ല, കണ്ടില്ല എന്നത് അക്ഷന്തവ്യമായ തെറ്റാണ്.
കുഞ്ഞിനെ ചേർത്തു പിടിക്കാനുള്ള അവകാശം ഒരമ്മയുടേതാണ്.
പൊലീസ്, ശിശു ക്ഷേമ സമിതി തുടങ്ങിയ സംവിധാനങ്ങൾക്കെതിരെ അമ്മ ഉയർത്തുന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണ്.
മുഖ്യമന്ത്രി, സാമൂഹിക നീതി വകുപ്പ് മന്ത്രി, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി എന്നിവർ കാര്യം മനസ്സിലായിട്ടും പരാതി പരിഹരിക്കാൻ ഒന്നും ചെയ്തില്ല. ഒരമ്മ കുഞ്ഞിനെ തേടി അലയുന്ന ദാരുണ സ്ഥിതിക്ക് അവസാനം ഉണ്ടാക്കണം. വ്യക്തിപരമായ കാര്യങ്ങളോ രാഷ്ട്രീയമോ ഒക്കെ കലർത്താൻ വരട്ടെ.ആദ്യം കുഞ്ഞിനെ കാണാനില്ല എന്ന പരാതിക്ക് സമാധാനം ഉണ്ടാക്കണം.
