തൃക്കാക്കരയില്‍ ക്രൂരമര്‍ദനത്തിനിരയായ രണ്ടരവയസുകാരിയുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണനിലയിലായി. കുട്ടി കോലഞ്ചേരി മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ തന്നെയാണ് ഉള്ളത്. തലച്ചോറിലെ നീര്‍ക്കെട്ട് കുറയാനും അപസ്മാരം ഉണ്ടാകാതിരിക്കാനും ഉള്ള മരുന്നുകളാണ് ഇപ്പോള്‍ നല്‍കുന്നത്.

മര്‍ദ്ദനമേറ്റ സംഭവത്തില്‍ കഴിഞ്ഞ ദിവസം കുഞ്ഞിന്റെ അച്ഛന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുഞ്ഞിന്റെ സംരക്ഷണം തനിക്ക് നല്‍കണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയുടെ സഹോദരി , സഹോദരിയുടെ പങ്കാളി ആന്റണി ടിജിന്‍ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, കുട്ടിയുടെ തലച്ചോറിലേക്ക് രക്തസ്രാവം കുറഞ്ഞതായി ലക്ഷണങ്ങള്‍ കണ്ടുവെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. കുഞ്ഞിന്റെ ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ കേസെടുത്തെങ്കിലും പരുക്കിന്റെ കാരണം ദുരൂഹമായി തുടരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്നയാള്‍ ആന്റണി ടിജിന്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച ശേഷം രക്ഷപ്പെട്ടു. കുഞ്ഞിന്റെ അമ്മയുടെ സഹോദരിക്കൊപ്പം കാറില്‍ രക്ഷപ്പെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഇവര്‍ ആദ്യം പോയത് പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കായിരുന്നു. പിന്നീട് രാത്രി പതിനൊന്നോടെ അതീവഗുരുതരാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി മെഡിക്കല് മിഷനിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *