മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം തട്ടിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. റവന്യൂ വകുപ്പ് തന്നെയാണ് വിജിലൻസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. പണം അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വേണോയെന്നതിൽ വിജിലൻസ് റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനമെടുക്കും. സി.എം.ഡി.ആർ.എഫിൽ ആകെ ക്രമക്കേടാണെന്ന വാദം ശരിയല്ല. ആരെങ്കിലും ഒരാൾ തെറ്റ് ചെയ്തെന്ന് കരുതി അർഹതപ്പെട്ടവർക്ക് സഹായം നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ സംഘടിതമായ ക്രമക്കേട് നടന്നതായി വിജിലന്‍സ് മേധാവി മനോജ് ഏബ്രഹാം. ഏജന്റുമാരുടെ പങ്ക് വ്യക്തമാണ്. ക്രമക്കേട് എല്ലാജില്ലകളിലുമുണ്ട്. വില്ലേജ് ഓഫിസുകളിലും അപേക്ഷകരുടെ വീടുകളിലും പരിശോധിക്കും. നിലവിലെ അപേക്ഷകളില്‍ തടസം ഉണ്ടാകില്ല. വിജിലന്‍സ് അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മനോജ് ഏബ്രഹാം പറഞ്ഞു.കൂടുതൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് അറിയാൻ വിശദമായ പരിശോധന ഇന്നും നാളെയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടിതമായ തട്ടിപ്പെന്നാണ് മനസ്സിലാക്കുന്നത്. ഒരു ജില്ലയിൽ ഏകദേശം 300 അപേക്ഷകൾ പരിശോധിക്കുന്നുണ്ട്. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പുതിയ നിർദേശങ്ങൾ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തട്ടിപ്പ് നടക്കുന്നുവെന്ന പരാതിയിൽ കലക്ടറേറ്റുകളിൽ വിജിലൻസിന്റെ പരിശോധന കഴിഞ്ഞദിവസം മുതൽ തുടങ്ങിയിരുന്നു. സംസ്ഥാനത്തെ 14 കലക്ടറേറ്റുകളിലാണ് ‘ഓപ്പറേഷൻ സിഎംഡിആർഎഫ്’ എന്ന പേരിൽ പരിശോധന നടക്കുന്നത്.
