പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിൻ്റെ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. പി.ടി.എ റഹീം എംഎൽഎ ഉന്നയിച്ച സബ്മിഷന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിക്കും ചമയത്തിനും വില നിർണയിച്ച് 27-03-2023 ൽ ഉത്തരവാവുകയും 313.19 കോടി രൂപ അനുവദിക്കുകയും ഡെപ്യൂട്ടി കലക്ടറുടെയും എൻഎച്ച്എഐയുടെയും പേരിൽ ആക്സിസ് ബാങ്കിലുള്ള ജോയൻ്റ് അക്കൗണ്ടിൽ നിക്ഷേപിക്കുകയും 718 ഗുണഭോക്താക്കളിൽ 295 പേർക്ക് നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു.

എന്നാൽ ഭൂമിയുടെ വില നിർണ്ണയിച്ചത് അധികമാണെന്ന് കാണിച്ച് 08-09-2023 ന് ദേശീയപാത അതോറിറ്റി, ആർബിട്രേറ്റർ മുമ്പാകെ അപ്പീൽ സമർപ്പിച്ചതിനാലും തുടർന്ന് വിവിധ കക്ഷികൾ ഹൈക്കോടതി മുമ്പാകെ കേസുകൾ ഫയൽ ചെയ്തത് മൂലവും കൂടാതെ കക്ഷികൾ ആവശ്യമായ രേഖകൾ ഹാജരാക്കാത്തത് മൂലവുമാണ് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം നേരിട്ടത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ഏത് ആശങ്കയും പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും രേഖകൾ ഹാജരാക്കുന്നവരുടെ വിഷയത്തിൽ അടിയന്തരമായി തന്നെ ആയവ ലഭ്യമാക്കി നിയമപരമായ തുടർ നടപടിയും കോടതിയിൽ നിലവിലുള്ള കേസുകൾ കാര്യക്ഷമമായും സമയബന്ധിതമായും നടത്തുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നതാണെന്നും മന്ത്രി തുടർന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *