തിരുവനന്തപുരം: മയക്കുമരുന്നിനെ തുരത്താന്‍ പുതിയ കര്‍മപദ്ധതിയുമായി ആഭ്യന്തര വകുപ്പ്. ‘ഓപ്പറേഷന്‍ തുഫാന്‍-ദ നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ ജൂണ്‍ ഒന്ന് മുതല്‍ കര്‍മപദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

വിശദമായ പ്രൊജക്റ്റ് തയ്യാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെമിക്കല്‍ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിപണി അവസാനിപ്പിക്കുമെന്നും സ്‌കൂളിന്റെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ 484 പൊലീസ് സ്റ്റേഷനുകളിലും സമൂല മാറ്റം കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ കൃത്യമായി പരാതികള്‍ കേള്‍ക്കുമെന്നും പ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ ഡിസ്‌പോസ് ചെയ്യുമെന്നും സ്റ്റേഷനുകളില്‍ വരുന്നവരെ കുറ്റവാളികളായി കാണില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പരാതിക്കാരെ പൂര്‍ണമായും കേള്‍ക്കുമെന്നും പൊലീസ് സ്റ്റേഷനുകള്‍ ജനസേവാ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കുന്നതില്‍ പഠനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ എഡിജിപിക്ക് പഠനച്ചുമതല നല്‍കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *