കോഴിക്കോട്: കഠിനമായ വയറുവേദനയുമായി ചികിത്സയ്‌ക്കെത്തിയ ഒമ്പതുവയസ്സുകാരനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനോ കൃത്യമായ പരിശോധനകൾ നടത്താനോ തയ്യാറായില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു കേന്ദ്രത്തിനെതിരെ പരാതി. ചാത്തമംഗലം സ്വദേശിയായ പാർത്ഥിവ് എന്ന കുട്ടിക്കാണ് ഈ ദുരനുഭവമുണ്ടായത്. കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടർന്ന് കുട്ടിയുടെ അപ്പെൻഡിസൈറ്റിസ് പൊട്ടി ഗുരുതരാവസ്ഥയിലായതായി കുടുംബം ആരോപിക്കുന്നു.

കഠിനമായ വയറുവേദനയെ തുടർന്ന് നേരെ നിൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ് പാർത്ഥിവിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുട്ടിയെ അഡ്മിറ്റ് ചെയ്ത് പരിശോധിക്കാൻ തയ്യാറായില്ല. ഗ്യാസിന്റെ ഗുളിക മാത്രം നൽകി കുട്ടിയെ വീട്ടിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തത്. കുട്ടിയുടെ അവസ്ഥ മോശമാണെന്നും സിടി സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തണമെന്നും കുടുംബം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതർ അത് ഗൗനിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.

മെഡിക്കൽ കോളേജിൽ നിന്നും മടങ്ങിയ കുട്ടിക്ക് വേദന കുറയാത്തതിനെ തുടർന്ന് പിറ്റേ ദിവസം കുടുംബം മറ്റൊരു ഡോക്ടറെ സമീപിച്ച് സ്‌കാനിംഗ് നടത്തുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ അപ്പെൻഡിസൈറ്റിസ് പൊട്ടി വയറിനകത്ത് കടുത്ത ഇൻഫെക്ഷൻ ഉണ്ടായതായി കണ്ടെത്തി. തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിറ്റേ ദിവസം തന്നെ അടിയന്തര സർജറിക്ക് വിധേയനാക്കി. സംഭവത്തിൽ കുട്ടിയുടെ കുടുംബം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം. കൂടുതൽ നടപടികൾക്കായി ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇന്ന് തന്നെ പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *