വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളേയും കൊന്നൊടുക്കും. ഇതിന്റെ ഭാഗമായി പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചതോടെ ചെക് പോസ്റ്റില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. കൊന്നൊടുക്കുന്നവയെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്‌കരിക്കുന്നത്. പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പ്പന നടത്തുന്നതിനും നിരോധനമുണ്ട്.

വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. തവിഞ്ഞാലിലെ ഒരു ഫാമിലും മാനന്തവാടി കണിയാരത്തെ മറ്റൊരു ഫാമിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാനന്തവാടി ഫാമില്‍ 43 പന്നികള്‍ ചത്തു. തവിഞ്ഞാലില്‍ ഒരെണ്ണവും. ഇവിടുത്തെ ഫാമില്‍ 300 പന്നികളുണ്ട്. ഇതില്‍ മൂന്നെണ്ണത്തിന് രോഗലക്ഷണമുണ്ട്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമില്‍ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടന്‍ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്റെ തീരുമാനം.

കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ പ്രകാരമുള്ള നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കും. ഇന്‍ഷുറന്‍സ് കമ്പനിക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചതുടങ്ങിയിട്ടുണ്ട്. ഒരെണ്ണത്തിന് ബാധിച്ചാല്‍ എല്ലാത്തിനെയും കൊല്ലേണ്ടിവരുന്നതിനാല്‍ ഭീമമായ നഷ്ടപരിഹാരം കര്‍ഷര്‍ക്ക് നല്‍കേണ്ടിവരും. മൃഗരോഗനിയന്ത്രണത്തിന് സംസ്ഥാനത്തിനുള്ള സഹായപദ്ധതിപ്രകാരം നഷ്ടപരിഹാരം നല്‍കണമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

കൊന്നൊടുക്കുന്ന പന്നിക്കുട്ടി(15 കിലോവരെ)-2200 രൂപ, 15-40 കിലോവരെ-5800 രൂപ, മുതിര്‍ന്നത് (100 കിലോവര)-15000 രൂപ എന്നിങ്ങനെ നിരക്കും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ 50 ശതമാനം തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ കമ്പനിക്കാര്‍ നല്‍കിയാല്‍ പിന്നെ നഷ്ടപരിഹാരം ലഭിക്കില്ല. ഏതെങ്കിലും ഒന്നുമാത്രമേ ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *