പാലക്കാട് തിരുവാഴിയോട് രണ്ട് പേരുടെ മരണത്തിനിടയായ ബസ് അപകടത്തിന് കാരണം റോഡ് സൈഡിലെ കുഴിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് കാരണം ഡ്രൈവറുടെ പിഴവായി കാണാൻ സാധിക്കില്ലെന്നും റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ വീണ് നിയന്ത്രണം നഷ്യപ്പെട്ടതാണ് ബസ് മറിയാന്‍ കാരണമെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തത് അപകടത്തിന് കാരണമായെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു ബസ് മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊന്നാനി സ്വദേശി സൈനബ, കുറ്റ്യാടി സ്വദേശി ഇഷാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കല്ലട ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കടമ്പഴിപ്പുറം, ഒറ്റപ്പാലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.