പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബി.ജെ.പിയെ വിറപ്പിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. വോട്ടെണ്ണല്‍ മൂന്നാം റൗണ്ട് പിന്നിട്ടപ്പോള്‍ 1228 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുല്‍ നേടിയത്. പോസ്റ്റല്‍ വോട്ടുകളിലും ആദ്യമെണ്ണിയ നഗരസഭ മേഖലയില്‍ മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പിന്നിലായി. പാലക്കാട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

കഴിഞ്ഞ തവണ ബി.ജെ.പിയുടെ മെട്രോമാന്‍ ഇ. ശരീധരന്‍ 4,200ലേറെ വോട്ടുകള്‍ക്ക് മുന്നിട്ട് നിന്നിരുന്നു.

എന്നാല്‍, എല്ലാ കണക്കുകൂട്ടലും മാറ്റിമറിച്ചാണ് ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനെ ഇടിച്ചുതാഴ്ത്തി രാഹുല്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. കഴിഞ്ഞ തവണ ഷാഫിപറമ്പില്‍ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ രാഹുലിന് ലഭിച്ചിട്ടുണ്ട്.

പാലക്കാട്ട് ബി.ജെ.പി രണ്ടാം റൗണ്ടില്‍ 858 വോട്ടിന്റെ ലീഡ് നിലനിര്‍ത്തിയിരുന്നു. കല്‍പ്പാത്തി, കുമാരപുരം, നാരായണപുരം എന്നിവ ഉള്‍പ്പെടുന്ന മേഖലകളിലെ വോട്ടാണ് ആദ്യ റൗണ്ടില്‍ എണ്ണിയത്. ഈ റൗണ്ടില്‍ മാത്രം 2,000 വോട്ടിന്റെ ലീഡാണ് ബിജെപി ഇവിടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 700 വോട്ടുമാത്രമാണ് ലഭിച്ചത്. കല്‍പാത്തി അടക്കമുള്ള ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ കൃഷ്ണകുമാറിന് പ്രതീക്ഷിച്ച വോട്ടുകള്‍ സമാഹരിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *