മലപ്പുറം: അതിവേഗ റെയില്‍പാതയ്ക്കുള്ള ഓഫീസ് പൊന്നാനിയില്‍ സജ്ജമെന്ന് ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. അതിവേഗ റെയില്‍വേയുമായി ബന്ധപ്പെട്ട് സമയം കളയാനില്ല. രണ്ടാം തീയതി ഓഫീസ് തുറക്കും. പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും. റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇ ശ്രീധരൻ പറഞ്ഞു. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ ശ്രീധരൻ.

പതിനാല് സ്റ്റേഷന്‍ എന്നായിരിക്കും ആദ്യ പ്ലാന്‍ എന്നും ശ്രീധരൻ പറഞ്ഞു. അത് പിന്നീട് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം(കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിങ്ങനെയായിരിക്കും സ്‌റ്റേഷനുകള്‍. എറണാകുളത്ത് ബൈപ്പാസിനോട് അടുപ്പിച്ചായിരിക്കും സ്റ്റേഷന്‍ വരിക. കാസര്‍കോട് നിന്ന് യാത്രക്കാര്‍ കുറവാണെന്നാണ് പഠനം കണ്ടെത്തിയത്. അതുകൊണ്ട് കാസര്‍കോട് ഒഴിവാക്കി. 100 മുതല്‍ 150 വരെ ആളുകള്‍ മാത്രമാണ് കാസര്‍കോട് നിന്നുള്ളത്. പിന്നീട് ആവശ്യമെങ്കില്‍ കൂട്ടി ചേര്‍ക്കാം. കാസര്‍കോട്ടേയ്ക്ക് സ്‌റ്റേഷന്‍ നീട്ടണമെങ്കില്‍ 200 കോടി രൂപ അധിക ചെലവ് വരും. 200 കിലോമീറ്ററായിരിക്കും ട്രെയിനിൻ്റെ സ്പീഡെന്നും ശ്രീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *