തിരുവനന്തപുരം∙ ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട നടന്‍ സിദ്ദിഖിന് യുഎഇ സന്ദര്‍ശിക്കാന്‍ കോടതിയുടെ അനുമതി. ഇതിനായി പാസ്‌പോര്‍ട്ട് തിരികെ നല്‍കി. ഷാര്‍ജയില്‍ നടത്തുന്ന ‘രാജകീയം’ എന്ന സ്റ്റേജ് ഷോയിയില്‍ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നല്‍കിയത്. മാര്‍ച്ച് 31 ന് പാസ്‌പോര്‍ട്ട് കോടതിയില്‍ തിരച്ചുനൽകണം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ടാനിയ മറിയം ജോസിന്റേതാണ് ഉത്തരവ്.

2016 ജനുവരി 28ന് യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. സുപ്രീകോടതി അനുവദിച്ച ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി സിദ്ദിഖ് പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കിയത്. കേസില്‍ പൊലീസ് നേരത്തേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് എത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാന്‍ നടിയെയും കുടുംബത്തെയും സിദ്ദിഖ് ക്ഷണിച്ചതിനും നടി ഹോട്ടലില്‍ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *