കോഴിക്കോട് ബാലുശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ജിഷ്ണു രാജിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. തിരുവോട് സ്വദേശികളായ മുഹമ്മദ്സാലി, മുഹമ്മദ് ഇജാസ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിരുന്നു. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ ബന്ധം തല്‍ക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ആയുധം കൈവശം വച്ചതിനും കലാപശ്രമത്തിനും ജിഷ്ണുരാജിനെതിരെയും കേസെടുത്തെന്നും പൊലീസ് അറിയിച്ചു. നാട്ടുകാരുടെ പരാതിയിലാണ് കേസ്.
എസ്ഡിപിഐയുടെ പോസ്റ്റര്‍ നശിപ്പിച്ചെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ യുവാവിനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ബാലുശേരി പാലോളി മുക്കില്‍ ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്‌ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ ഒരുസംഘം വളഞ്ഞിട്ട് ആക്രമിച്ചത്.
രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തില്‍ മുക്കികൊല്ലാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.
പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിര്‍ത്തി. ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിക്കാന്‍ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തില്‍ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ട് മണിക്കൂര്‍ നേരത്തെ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
