കൊടകരകവർച്ചാകേസ് കുറ്റപത്രം മല എലിയെ പ്രസവിച്ചതുപോലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാന്‍ ഉപോല്‍ബലകമായിട്ടുള്ള ഒരു തെളിവും കുറ്റപത്രത്തിലില്ല. കുറേ ആളുകളുടെ ഇല്ലാത്ത ഫോണ്‍കോളുകള്‍ വെച്ചിട്ടാണ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയത് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രമേയമാണെന്നും അത് കുറ്റപത്രമാക്കി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നവരുടെ ശബ്ദമാണ് കുറ്റപത്രമായി പുറത്ത് വന്നിരിക്കുന്നത്.

ഇങ്ങനെയാണോ കുറ്റപത്രം തയ്യാറാക്കേണ്ടത് ?. അത് കുറ്റപത്രമല്ല, രാഷ്ട്രീയ പ്രമേയമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ രാഷ്ട്രീയ പ്രമേയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റപത്രമായി കോടതിയില്‍ കൊടുത്തിരിക്കുന്നത്. ഹിസ് മാസ്‌റ്റേഴ്‌സ് വോയ്‌സ് ആണ് കുറ്റപത്രമായി പുറത്തു വന്നിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കസുമായി ബന്ധപ്പെട്ട് കൊടുത്ത വാര്‍ത്തകള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കള്ളപ്പണം ബിജെപിയുടേത് ആണെന്ന് സ്ഥാപിക്കാനാണ് കുറ്റപത്രം ശ്രമിക്കുന്നത്. തെളിവിന്റെ കണിക പോലും ഇല്ലാതെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ധര്‍മ്മരാജന്റെ പരസ്പര വിരുദ്ധമായ രണ്ടു മൊഴികളാണ് കുറ്റപത്രത്തിലുള്ളത്. ഇതെങ്ങനെ സാധിക്കും. പരസ്പര വിരുദ്ധ മൊഴിയുള്ളപ്പോള്‍ ധര്‍മ്മരാജനില്‍ നിന്നും എന്തുകൊണ്ട് രഹസ്യമൊഴി എടുത്തില്ലെന്ന് സുരേന്ദ്രന്‍ ചോദിച്ചു. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് കുറ്റപത്രം കൊടുത്തിട്ടുള്ളത്. രാഷ്ട്രീയ ഉദ്ദേശത്തോടു കൂടി ബിജെപിയെ അ്പമാനിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ കുറ്റപത്രമാണിത്. ഒരു കോടതിയിലും ഈ കുറ്റപത്രം നിലനില്‍ക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിക്കാരാണ് പണം കവര്‍ച്ച ചെയ്തതെന്നാണ് പൊലീസ് ഭാഷ്യമായി മാധ്യമങ്ങള്‍ പറഞ്ഞത്. മൂന്ന് ബിജെപി നേതാക്കളുടെ അറിവോടെയാണ് കവര്‍ച്ചയെന്നായിരുന്നു ആരോപണം. കുറ്റപത്രത്തില്‍ ഇതെവിടെ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. മൂന്നുമാസക്കാലം സിപിഎമ്മും പൊലീസും ബിജെപിക്കെതിരെ കള്ളവാര്‍ത്തകള്‍ പടച്ചു വിട്ടു എന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഐഎം സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം ഉപയോഗിച്ചെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സഹകരണ ബാങ്കുകളെ കള്ളപ്പണം സൂക്ഷിക്കുന്നതിന്റെ കേന്ദ്രമാക്കി മാറ്റി. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ പണം സിപിഐഎം തെരഞ്ഞടുപ്പില്‍ ഉപയോഗിച്ചു. സഹകരണ ബാങ്കുകളില്‍ സൂക്ഷിക്കുന്നത് സിപിഐഎമ്മിന്റെ കള്ളപ്പണമാണ്. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം സിപിഐഎം നേതാക്കളെ രക്ഷിക്കാനാണ്. വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നല്‍കും. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേന്ദ്രഏജന്‍സികള്‍ അന്വേഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎം നിയന്ത്രണത്തിലുള്ള 106 സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചപ്പോള്‍ പ്രകടിപ്പിച്ചതിന്റെ പിന്നില്‍ ഈ ഭയമാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *