കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പാസായി. ബിജെപി പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന പ്രമേയം പാസായത്. 52 അംഗ നഗരസഭയില്‍ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എല്‍ഡിഎഫിനും ഉള്ളത്. 52 അംഗങ്ങളില്‍ 29 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. ഒരു വോട്ട് അസാധുവായി

എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തിരുമാനം. അംഗങ്ങള്‍ക്ക് ബിജെപി വിപ്പ് നല്‍കി. ബിജെപി ജില്ലാ അധ്യക്ഷന്‍ നോബിള്‍ മാത്യു വിളിച്ച് ചേര്‍ത്ത കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്.ബിജെപി കൗൺസിലർമാരുടെ വാർഡുകളെ ഭരണസമിതി അവഗണിച്ചിരുന്നു. അതു കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നതെന്നും നോബിൾ മാത്യു അറിയിച്ചു. സിപിഐഎമ്മുമായി ഒരു കൂട്ടുകെട്ടിനും ഇല്ലെന്നും എന്നാൽ അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അറിയിച്ചു. ഭരണസമിതിയെ താഴെ ഇറക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോള്‍ വിട്ടുനിന്നു. യുഡിഎഫ് വിട്ടുനിന്നെങ്കിലും എല്‍ഡിഎഫ് ബിജെപി അംഗങ്ങള്‍ ഹാജരായതിനാല്‍ ക്വാറം തികഞ്ഞു. വിട്ടുനില്‍ക്കാനുള്ള വിപ്പാണ് യുഡിഎഫ് അംഗങ്ങള്‍ക്ക് നല്‍കിയത്. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ ബിജെപിയും വിപ്പ് നല്‍കി. ഇതോടെ പ്രമേയത്തെ പിന്തുണക്കുന്നവരുടെ എണ്ണം 30 ആയി. ഇതോടെ ജില്ലയില്‍ ഈരാറ്റുപേട്ട നഗരസഭയ്ക്ക് പിന്നാലെ യുഡിഎഫിന് ഭരണം നഷ്ടമാകുന്ന രണ്ടാമത്തെ നഗരസഭയായി കോട്ടയം.

Leave a Reply

Your email address will not be published. Required fields are marked *