പോപ്പുലർ ഫ്രണ്ട് ഹർത്താലിന് സംസ്ഥാന സർക്കാരും, മുഖ്യമന്ത്രിയും, പൊലീസും ഒത്താശ ചെയ്തുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇസ്ലാമിക തീവ്രവാദികൾക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കി. ഹർത്താൽ തടയാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. ഇന്നലെ അക്രമം നടക്കുമ്പോൾ നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കും വിധം മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൊച്ചിയിൽ ചെണ്ട കൊട്ടുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
വിദ്വേഷപ്രകടനം നടത്തിയവർക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം കൊടുത്തത് ഗവൺമെന്റാണ്. ഇസ്ലാമിക ഭീകരവാദം വളർത്തുന്നവരുടെ അക്രമം തടയാൻ പൊലീസ് ഒന്നും ചെയ്തില്ല.
രാജ്യത്തെ ഒന്നിപ്പിക്കാൻ നടക്കുന്ന രാഹുൽ ഗാന്ധി ഇന്നലെ ചാലക്കുടിയിൽ കണ്ടെയ്നറിൽ ഉറങ്ങുകയായിരുന്നു. എന്തുകൊണ്ട് പ്രതികരിച്ചില്ല. കെപിസിസി അധ്യക്ഷനൊ, പ്രതിപക്ഷ നേതാവോ മിണ്ടിയില്ല. സി പി ഐ എമ്മും കോൺഗ്രസും ഇസ്ലാമിക തീവ്രവാദത്തിന് ഒത്താശ ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
