ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ സത്യന്റെ വീട്ടിൽ വസ്ത്രങ്ങളും പേപ്പറും തനിയെ കത്തുന്നതായി ഗൃഹനാഥന്റെ പരാതി. ഭീതിയിലായതിനേത്തുടർന്ന് ബന്ധുവീട്ടിലേക്ക് താമസം മാറിയതായി കുടുംബം പറയുന്നു.
ഒക്ടോബർ 15-ന് രാത്രി ഒമ്പത് മണി മുതലാണ് സംഭവം ആരംഭിച്ചത്. അലമാരയിലും സമീപത്തെ സ്റ്റാൻഡിൽ ഇട്ടിരുന്ന വസ്ത്രങ്ങളിലുമാണ് ആദ്യം തീ കത്തിയത്. വസ്ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ കുഴപ്പമില്ലെന്നും സത്യൻ പറയുന്നു.
അടുത്ത ദിവസവും ഇത് തുടർന്നതോടെ പഞ്ചായത്തംഗത്തെ അറിയിച്ചു. ഷോർട്ട് സർക്യൂട്ടാകാമെന്ന് കരുതി ഇലക്ട്രിഷ്യനെ കണ്ടതായും വീട്ടുകാർ പറയുന്നു. പരിശോധനയിൽ വയറിങ്ങിന് തകരാറുള്ളതായി കണ്ടില്ല. പഞ്ചായത്തംഗം വീട്ടിൽ ഉണ്ടായിരുന്ന സമയത്തും വസ്ത്രങ്ങൾ അഗ്നിക്കിരയായി.
ആര്യനാട് പോലീസ് സ്റ്റേഷനിലും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. അതിനിടെ, ആര്യനാട് പൊലീസിന് പിന്നാലെ ഇലക്ട്രിസിറ്റി ജീവനക്കാരും പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനും വീട്ടിലേക്കെത്തി. എന്നാൽ, ഈ സമയം തീപ്പിടിത്തമുണ്ടായില്ല.
അടുത്ത ദിവസം രാവിലെ വീട്ടുകാരോട് തീപ്പെട്ടി, ലൈറ്റർ പോലുള്ള സാധനങ്ങൾ ഒളിച്ചുവയ്ക്കാൻ നിർദേശം നൽകി. ചൊവ്വാഴ്ച പ്രശ്നമുണ്ടായില്ല. ബുധൻ രാത്രി 9-ന് ഇത് വീണ്ടും തുടർന്നു. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ നടന്ന പ്രാർഥനയുടെ ഒടുവിലും തീപിടിത്തമുണ്ടായതായി സത്യൻ പറഞ്ഞു.
വെള്ളിയാഴ്ച പഞ്ചായത്തിലും പൊലീസ് സ്റ്റേഷനിലും വീട്ടുകാർ പരാതി നൽകി. അന്ന് വൈകിട്ട് അടുക്കളയിലുണ്ടായിരുന്ന പേപ്പറുകൾക്കും പ്ലാസ്റ്റിക് ചാക്കുകൾക്കും തീപ്പിടിച്ചു. അന്ന് രാത്രി ബന്ധു വീട്ടിലേക്ക് വീട്ടുകാർ താമസം മാറി. മാറിയതിനു ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നാണ് സത്യൻ പറയുന്നത്.
സത്യനും ഭാര്യ ജെ. സലീനയും മകൻ ഷിജി കുമാറും ഇയാളുടെ നാലും അഞ്ചും വയസുള്ള മക്കളുമാണ് വീട്ടിൽ താമസം.
