പേരൂർക്കട ദത്ത് വിവാദത്തിൽ വകുപ്പുതല അന്വേഷണം പൂർത്തിയായി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.സി. ബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയെന്നും, ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും വിവരം പൊലീസിൽ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു

ഇതിനിടെ ഇന്നലെ നടന്ന നിർണായക ഡി.എൻ.എ പരിശോധന ഫലത്തിൽ കുഞ്ഞ് അനുപമയുടേതെന്ന് തെളിഞ്ഞിരുന്നു. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ കുഞ്ഞിന്റെ ഡി.എൻ.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്.

അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നൽകിയ ശിശുക്ഷേമ സമിതിയിലും സി ഡബ്ല്യു സിയിലും പ്രവർത്തിക്കുന്നവർക്കെതിരെ സംസ്ഥാന സർക്കാർ എന്തു നടപടിയാണെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി ‍ഡി സതീശൻ ചോദിച്ചിരുന്നു.

എല്ലാം പാർട്ടി മാത്രം അന്വേഷിച്ചാൽ പോരെന്നും ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങൾ വിവാദമാക്കിയപ്പോൾ മാത്രമാണ് പ്രതികരിക്കാൻ തയാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *