അർധരാത്രി അടിയന്തര സിറ്റിംഗ് നടത്തി കൊച്ചിയിൽ നിന്നുള്ള ചരക്ക് കപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. കൊച്ചിയിൽ നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പൽ എം വി ഓഷ്യൻ റോസ് തുറമുഖം വിടുന്നതാണ് ഹൈക്കോടതി തടഞ്ഞത്. കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ അര്‍ധരാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടി രൂപ നൽകാൻ ഉണ്ടെന്ന് കാണിച്ച് കൊച്ചിയിലെ ഒരു കമ്പനി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.കപ്പല്‍ കൊച്ചി തുറമുഖം വിട്ടാല്‍ ഈ തുക തങ്ങള്‍ക്ക് തിരികെ ലഭില്ല എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിന്റെ സാഹചര്യത്തില്‍ കപ്പലിന് പണം നല്‍കാതെ തീരം വിടാന്‍ സാധിക്കുകയില്ല. പണം നൽകാൻ രണ്ടാഴ്ചയ്ക്കകം നടപടിയെടുത്തില്ലെങ്കിൽ കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാരന് നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.