കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനും പത്രപ്രവര്‍ത്തകനുമായിരുന്ന പി ഭാസ്കരന് ഓര്‍മയായിട്ട് 19 വര്‍ഷം. കലയുടേയും സാഹിത്യത്തിന്റേയും സമസ്തമേഖലകളിലും നിറഞ്ഞു നിന്ന പി ഭാസ്കരന് കൈവച്ച മേഖലകളിലെല്ലാം പ്രതിഭയുടെ കയ്യൊപ്പു ചാര്‍ത്തി.
നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്നെഴുതിയ കവി, ലളിതമായ പദങ്ങള്‍ കൊണ്ട് മനോഹരമായ കവിതകളും പാട്ടുകളും ഒരുക്കി. ഭാഷ കൊണ്ട് മറ്റൊരു ലോകം തീര്‍ത്തു. അനുരാഗ കരിക്കിന് വെള്ളമെന്നത് പോലെ പി ഭാസ്കരന് മലയാളിയ്ക്ക് സമ്മാനിച്ച ലളിത സുന്ദര പദങ്ങള്‍ നിരവധിയാണ്. ഓര്‍ക്കുക വല്ലപ്പോഴും പോലെയുള്ള അനശ്വര കാവ്യങ്ങള്‍ എഴുതിയ പി.ഭാസ്കരന് അതേ ഭംഗിയോടുകൂടിത്തന്നെ പാട്ടുകളും എഴുതി. കേരളീയ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി മാറി ആ ഗാനങ്ങള്‍ ഓരോന്നും.
ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ ഉള്‍പ്പെടെ കഴിഞ്ഞിട്ടുണ്ട് പി ഭാസ്കരന്. തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മലയാളത്തിലെ മികച്ച ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന പി.ഭാസ്കരന് എല്ലാ അര്‍ഥത്തിലും യഥാര്‍ത്ഥ വിപ്ലവകാരിയായിരുന്നു.
ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, ഒസ്യത്ത്, പാടുന്ന മണ്തരികള്, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികള്‍. രാമു കാര്യാട്ടും പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം ചെയ്ത് 1954ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാള സിനിമയെന്ന കീര്‍ത്തി സ്വന്തമാക്കി. അദ്ദേഹം അഭിനേതാവായി രംഗത്തെത്തിയതും അതേ ചിത്രത്തില്‍ തന്നെയായിരുന്നു. രാഘവന് മാസ്റ്റര്‍ ,എം എസ് ബാബുരാജ് ,ജി ദേവരാജന്‍ , ദക്ഷിണാമൂര്‍ത്തി സംഗീതരംഗത്തെ പ്രതിഭകളുമായി ചേര്‍ന്ന് നമുക്ക് സമ്മാനിച്ച പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റുകളാണ്. പി.ഭാസ്കരനെഴുതിയ എണ്ണിയാലൊടുങ്ങാത്ത പാട്ടുകളുടെ മധുരം ഇപ്പോഴും മലയാളികളുടെ ചുണ്ടില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. വരുംതലമുറകള്‍ക്കും ആ മധുരം വേണ്ടുവോളം നുണയാം.
