കണ്ണൂര്‍: ജയില്‍ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി അതിവേഗത്തില്‍ തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു. 1:15 നാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയെന്നാണ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതില്‍ നിന്നും വ്യക്തമാകുന്നത്. രാവിലെ 5 മണിക്കാണ് ജയില്‍ അധികൃതര്‍ക്ക് ഒരാള്‍ ജയില്‍ ചാടിയതെന്നാണ് വിവരം മനസിലാകുന്നത്. ട്രെയിനി ജയില്‍ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് പോകുമ്പോള്‍ മതിലില്‍ തുണി കാണുകയും, ജയില്‍ അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സെല്ലില്‍ പ്രതിയില്ലെന്നുറപ്പിച്ചതോടെ ജയില്‍ വളപ്പില്‍ മുഴുവന്‍ പരിശോധന നടത്തി. 7.10 നാണ് കണ്ണൂര്‍ ടൌണ്‍ പോലീസിന് വിവരം ലഭിക്കുന്നത്. റെയില്‍ വേ സ്റ്റേഷന്‍,ബസ് സ്റ്റാന്റ് തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്.

സെന്‍ട്രല്‍ ജയില്‍ കൊടുംകുറ്റവാളികള്‍ക്കുള്ള 68 സെല്ലുകള്‍ ഉള്‍പ്പെട്ട പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. അതീവ സുരക്ഷാജയിലായ ഇവിടെ നാല് ഉപ ബ്ലോക്കുകളാണുള്ളത്. അതില്‍ ബി ബ്ലോക്കിലായിരുന്നു ഗോവിന്ദ ചാമിയെ പാര്‍പ്പിച്ചിരുന്നത്. അതീവ സുരക്ഷ ജയിലിന് ഒരു ചെറുമതിലുണ്ട്. അത് കഴിഞ്ഞു ക്വാറന്റീന്‍ മേഖലയില്‍ വലിയ മതിലിന് 6 മീറ്റര്‍ ഉയരമുണ്ട്. അതിന് മുകളിലെ ഒന്നര മീറ്റര്‍ ഫെന്‍സിങും കടന്ന് എത്തുന്നത് നേരെ ദേശീയ പാതയുടെ ഭാഗത്തേക്കാണ്. ഓരോ ഉപ ബ്ലോക്കിലും ഓരോ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ട്. രണ്ട് പേര്‍ ടവറിലും രണ്ട് പേര്‍ സിസിടിവി നിരീക്ഷിക്കാനും നിയോഗിച്ചിട്ടുണ്ട്. കൂടാതെ രാത്രി 12 മണിക്ക് മുന്‍പും ഒരു മണിക്ക് ശേഷവും ഉദ്യോഗസ്ഥര്‍ നേരിട്ടത്തി പരിശോധനയും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *