തൃശൂര്‍: ജയില്‍ ചാടിയ സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടി കൂടിയ വാര്‍ത്തയോട് പ്രതികരിച്ച് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദ ചാമി ജയില്‍ ചാടിയ വാര്‍ത്ത അറിഞ്ഞതുമുതല്‍ പിടികൂടുന്നതുവരെ ഭയമായിരുന്നു. പിടികൂടിയ ആളുകളോട് നന്ദി പറയുകയാണെന്നും കൊടും കുറ്റവാളിയായ ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും സൗമ്യയുടെ അമ്മ പ്രതികരിച്ചു.

ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദ ചാമിക്ക് കഴിയില്ലെന്നും സഹായിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സുമതി പറഞ്ഞു. പ്രതിക്ക് നല്‍കേണ്ടത് വധശിക്ഷയാണെന്നും സൗമ്യയുടെ അമ്മ വ്യക്തമാക്കി.

”ഇവനെ പോലുള്ളവര്‍ ജയില്‍ ചാടിയാലുള്ള അവസ്ഥ എന്താണ്. ജയില്‍ ചാടിയ വാര്‍ത്ത കണ്ട്, ഓരോ പെണ്‍കുട്ടികളുടെ അവസ്ഥ ആലോചിച്ച് ഇത്ര നേരവും തീ തിന്നുകയായിരുന്നു. എത്ര പെണ്‍കുട്ടികളുടെ ജീവിതം നശിക്കും എന്നോര്‍ത്ത് ഭയമായിരുന്നു. പിടിച്ച ആളുകളോടാണ് നന്ദി പറയാനുള്ളത്. തുടക്കം മുതല്‍ ഞാന്‍ പറഞ്ഞിരുന്നു അവന്‍ കണ്ണൂര്‍ വിടാനുള്ള സമയമായിട്ടില്ല.

പിടിച്ചതിന് ശേഷവും ഇനിയും സുരക്ഷിതത്വം വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇതിലും അപ്പുറം കാര്യങ്ങള്‍ ചെയ്യും. വലിയ സുരക്ഷ ഏര്‍പ്പെടുത്തണം. ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ കഴിയില്ല. കാരണം ഇത് ചെറിയ മതില്‍ അല്ല. തീര്‍ച്ചയായും ജയിലില്‍ നിന്നുള്ള ആരോ പിന്തുണ നല്‍കിയിട്ടുണ്ട്. അവരെ വെറുതെ വിടരുത്.

ഇന്നും നാട്ടുകാര്‍ എന്നെ വിളിച്ച് ആശ്വസിപ്പിക്കാറുണ്ട്. അവനെ പിടിക്കാന്‍ സഹായിച്ചവര്‍ക്ക് ഒരുപാട് നന്ദി. ഗോവിന്ദ ചാമിയുടെ ശിക്ഷ വര്‍ധിപ്പിക്കണം. ജയില്‍ ചാടിയ ഗോവിന്ദ ചാമിക്ക് കടുത്ത ശിക്ഷ നല്‍കണം. തൂക്കുകയര്‍ തന്നെ നല്‍കണം. ഇത്രയും കൊടുംകുറ്റവാളിയെ വെറുതെ വിടാന്‍ പാടില്ല,” സൗമ്യയുടെ അമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *