ബിഷ്ണോയി സംഘത്തിനായി വലവിരിച്ച് എൻഐഎ. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ റിവാർഡ് എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡ, യുഎസ് കേന്ദ്രീകരിച്ച് ബാബാ സിദ്ധിഖി വധത്തിനായി അൻമോൾ ബിഷ്ണോയ് ഗുഢാലോചന നടത്തിയെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിലാണ് അൻമോൾ ബിഷ്ണോയിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയെ ഏറ്റുമുട്ടിലിലൂടെ കൊലപ്പെടുത്തിയാൽ വൻതുക പാരിതോഷികം നൽകാമെന്നാണ് ക്ഷത്രിയ കർണി സേനയുടെ വാഗ്ദാനം. 1,11,11,111 (1.11 കോടി) രൂപ പാരിതോഷികം നൽകാമെന്നാണ് സംഘടന വാഗ്ദാനം ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങൾ വെടിവെച്ചു കൊന്ന പ്രമുഖ രജപുത്ര നേതാവ് സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ മരണത്തിന് പ്രതികാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്ന് ക്ഷത്രിയ കർണി സേനയുടെ നേതാവ് രാജ് ശെഖാവത്ത് പറഞ്ഞു. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ് ബിഷ്‌ണോയി ഇപ്പോൾ കഴിയുന്നത്. അടുത്തിടെ, മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിൻ്റെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവെപ്പുമായും സംഘത്തിന് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ജയ്പൂരിലെ വീട്ടിൽ ചായ കുടിക്കുന്നതിനിടെയാണ് ഗോഗമേദി പട്ടാപ്പകൽ വെടിയേറ്റു മരിച്ചത്.വെടിവയ്പിൽ ബിഷ്ണോയ് സംഘത്തിലെ നവീൻ സിംഗ് ഷെഖാവത്തും കൊല്ലപ്പെട്ടു. ആക്രമണത്തിന് തൊട്ടുപിന്നാലെ, ലോറൻസ് ബിഷ്‌ണോയി, ഗോൾഡി ബ്രാർ സംഘങ്ങളുടെ കൂട്ടാളിയായ രോഹിത് ഗോദാ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഭവം രാജസ്ഥാനിലുടനീളം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗോഗമേദിയുടെ കൊലപാതകത്തെ തുടർന്ന് രാജസ്ഥാൻ പൊലീസ് പ്രധാന പ്രതിയായ അശോക് മേഘ്‌വാളിനെയും മറ്റ് എട്ട് പേരെയും അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *