രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഡൽഹിയിൽ പല സ്ഥലത്തും വായു ഗുണനിലവാരം മോശം കാറ്റഗറിയിൽ ആണുള്ളത്. ഡൽഹി ആനന്ദ് വിഹാറിൽ മലിനീകരണം ‘തീരെ മോശം’ ക്യാറ്റഗറിയായ 389ൽ എത്തി.

ഇന്നും ഡൽഹിയിൽ കനത്ത പുകമഞ്ഞാണ് അനുഭവപ്പെട്ടത്. ആഴ്ച അവസാനം ആയതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പ്രവചിക്കുന്നത്. ‘തീരെ മോശം’ മുതൽ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡൽഹി വീഴുമെന്നാണ് പ്രവചനം. ദീപാവലി കൂടെ വരുന്നതിനാൽ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡൽഹി സർക്കാർ കടന്നിട്ടുണ്ട്.

അതെ സമയം, കഴിഞ്ഞ ദിവസം മലിനീകരണ വിഷയത്തിൽ കണ്ണടയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്രസർക്കാരിനെയും പഞ്ചാബ്, ഹരിയാന സർക്കാരുകളെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണഘടനയുടെ 21ആം വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട്, സുരക്ഷിതമായ അന്തരീക്ഷത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ കോടതി, എങ്ങനെയാണ് നിങ്ങൾ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ പോകുന്നതെന്ന് ആഞ്ഞടിച്ചു. ‘ഉത്തരവുകൾ നടപ്പാക്കുന്നതും, നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതും മാത്രമല്ല, ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ എന്ത് നടപടിയാണ് നിങ്ങൾ സ്വീകരിക്കാൻ പോകുന്നത് എന്നാണ് ചോദ്യം. എല്ലാ കാര്യങ്ങളും കൃത്യമായി നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്തനുള്ള സമയമായി’- സുപ്രീംകോടതി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *