മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.മാർച്ച് എസ് പി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു.സംഭവത്തിൽ ആരോപണവിധേയനായ സി ഐ സുധീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ആലുവ എസ് പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചത് പ്രവര്‍ത്തകര്‍ പിന്മാറാതിരുന്നതോടെ പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
ഇനിയൊരു പ്രകോപനം ഉണ്ടായാൽ ലാത്തി ചാർജിലേക്ക് പൊലീസ് കടന്നേക്കും.
അതേസമയം മോഫിയയുടെ ഗാർഹിക പീഡന പരാതിയിൽ കേസെടുക്കുന്നതിൽ സി ഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
