അതിരപ്പള്ളിയില്‍ തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ ആള്‍ കൃത്യമായ ആംബുലന്‍സ് സേവനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മരിച്ചെന്ന് പരാതി. തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കുറ്റിച്ചിറ സ്വദേശി ഷാജുവിനെ ആംബുലന്‍സ് കേടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നാണ് ആക്ഷേപം. പൊലീസിന് ആംബുലന്‍സ് ഉണ്ടെങ്കിലും പൊതുജനങ്ങളുടെ ആവശ്യത്തിന് വിട്ടു നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ചെത്തുതൊഴിലാളിയായിരുന്നു ഷാജു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കണ്ണന്‍കുഴിയില്‍ നിന്ന് ജീപ്പില്‍ വെറ്റിലപ്പാറയിലേക്ക് എത്തിച്ചു. പിന്നീട് ആംബുലന്‍സില്‍ കയറ്റിയെങ്കിലും മുന്നോട്ടു എടുത്തപ്പോള്‍ തന്നെ ആംബുലന്‍സ് കേടായി. പത്തു മിനിറ്റിനു ശേഷമാണ് പിന്നീട് ആംബുലന്‍സില്‍ യാത്ര തുടര്‍ന്നത്. യാത്രാമധ്യേ വീണ്ടും ആംബുലന്‍സ് തകരാറിലായി. 108 ആംബുലന്‍സ് ആണ് തകരാറിലായത്.

ഷാജുവിനെ പിന്നീട് ജീപ്പില്‍ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഗുണനിലവാരം ഇല്ലാത്ത 108 ആംബുലന്‍സ് ആണ് അതിരപ്പള്ളിയില്‍ സര്‍വീസ് നടത്തുന്നത് എന്നാണ് പരാതി. പൊലീസിന് ആംബുലന്‍സ് ഉണ്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആംബുലന്‍സ് വിട്ടു നല്‍കാറില്ല. ഷാജുവിന്റെ മരണത്തെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് പ്രദേശത്ത് രൂപപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *