കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സജിബ് ബാനര്‍ജിയാണ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ചത്.
പൊതുജനാരോഗ്യം പരമപ്രധാനമാണെന്നും ഇത് ഓര്‍മ്മപ്പെടുത്തേണ്ടത് സങ്കടകരമാണെന്നും കോടതി പറഞ്ഞു. ഒരു പൗരന്‍ അതിജീവിക്കുമ്പോള്‍ മാത്രമേ ജനാധിപത്യ റിപ്പബ്ലിക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ ആസ്വദിക്കാന്‍ കഴിയൂ. ഇപ്പോള്‍ സ്ഥിതി നിലനില്‍പ്പും സംരക്ഷണവുമാണ്. ബാക്കി എല്ലാം അതുകഴിഞ്ഞേ വരൂ’ ഹൈക്കോടതി പറഞ്ഞു.
പാർട്ടികൾ റാലികൾ നടത്തിയപ്പോൾ നിങ്ങൾ മറ്റു വല്ല ഗ്രഹത്തിലുമായിരുന്നോ എന്ന് കമ്മീഷന്റെ അഭിഭാഷകനോട് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. അതിജീവനവും സുരക്ഷയുമാണ് ഇപ്പോൾ പ്രധാനം. മറ്റെല്ലാം അതിനു ശേഷമാണ് വരികയെന്ന് കോടതി പറഞ്ഞു. ഇക്കാര്യം ഭരണഘടനാ സ്ഥാപനങ്ങളെ ഓർമ്മിപ്പിക്കേണ്ടി വരുന്നത് അത്യധികം സങ്കടകരമാണ്. പൗരൻമാർ ജീവേനാടെ അവശേഷിച്ചാൽ മാത്രമാണ് രാജ്യം വാഗ്ദാനം ചെയ്യുന്ന ജനാധിപത്യ അവകാശങ്ങൾ ആസ്വദിക്കാനാകുകയെന്നും കോടതി പറഞ്ഞു.വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ആരോഗ്യ സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഈ മാസം 30-ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനും തമിഴ്‌നാട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു.
