താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ.
തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി സിനിമ രംഗത്ത് സജീവമാകണമെന്നും താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയ സംഘടനകൾക്കൊപ്പമാണ് സർക്കാറെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമയിൽ ലഹരി ഉപയോഗത്തെ കുറിച്ച് ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ല. ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന് പറയുന്നതിൽ കാര്യമില്ല
അവർക്കതിനെ സംബന്ധിച്ചിടത്തോളം വ്യക്തത ഉണ്ടെങ്കിൽ അവർ പേരുവിവരങ്ങൾ തന്നാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. താരങ്ങളുടെ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. അതുവെച്ചാണ് നിലപാട് എടുത്തിരിക്കുന്നത്.
വിലക്ക് മുന്നോട്ട് പോകട്ടെ, എന്നിട്ട് നോക്കാമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ മയക്കു മരുന്ന് പ്രവണത മുൻപ് ഇല്ലാത്തതാണെന്നും വിവരങ്ങൾ നൽകിയാൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ മേഖലയിലും കൂട്ടായ്മകളും സംഘടനകളും ഉള്ളത് അവരവരുടെ പ്രശ്നങ്ങളിൽ ഇടപെടാനാണ്.
അതിൽ നിൽക്കുമ്പോൾ അതിൻ്റേതായ നിയമം അനുസരിക്കണം. അതിന് വിധേയമായി പ്രവർത്തിക്കാത്തവരെ അവർ പുറത്താക്കും. നാല് ദിവസം മുൻപ് ഈ വിഷയങ്ങൾ ഇവർ തന്നോട് ഉന്നയിച്ചിരുന്നു. അവരുടെ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷം ആകാം നടപടിയെന്നും മന്ത്രി പറഞ്ഞു.
