പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് പോലത്തെ നൂറ് കണക്കിന് കേസുകൾ കേരളത്തിലുണ്ടെന്നും പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. ഒരു സമൻസ് പോലും അയക്കാത്ത എത്ര കേസുകൾ ഇവിടെ ഉണ്ടെന്നും ചോദിച്ചു.

പിണറായി വിജയന് ആരെയോ ബോധ്യപ്പെടുത്താൻ പിസി ജോർജിനെ ഒരു മണിക്കൂറെങ്കിലും ജയിലിൽ ഇടണമെന്നും അതിന് വേണ്ടി മാത്രം ചെയ്തതാണെന്നും ഷോൺ ആരോപിച്ചു.

‘മുഖ്യമന്ത്രി വിദേശത്തുനിന്നും തിരിച്ചുവന്ന അന്നുതന്നെ വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റായിരുന്നു ചര്‍ച്ച ചെയ്തത്. എന്തുമാത്രം പ്രതികാര ബുദ്ധിയോടെ, രാഷ്ട്രീയ ഉദ്ദേശത്തോടെ, പ്രീണനം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി ഇത് ചെയ്തത്. ഇന്ന് ഹൈക്കോടതി പരിഗണിക്കുന്ന വിഷയത്തില്‍ ഇപ്പോള്‍ എന്തിന് റിമാന്‍ഡ് ചെയ്യണം? ജാമ്യം ലഭിക്കുമോ ഇല്ലയോ എന്നത് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ജാമ്യം ലഭിച്ചാല്‍ ഒരു മണിക്കൂറെങ്കിലും പി.സി. ജോര്‍ജിനെ ജയിലിലിട്ട് ആരെയോ ബോധ്യപ്പെടുത്തണം പിണറായിക്ക്. അതിനുവേണ്ടി മാത്രം ചെയ്തതാണ്.’ മകന്‍ ഷോണ്‍ ജോര്‍ജ് കുറ്റപ്പെടുത്തി.

രണ്ടാമത്തെ കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ജാമ്യം റദ്ദാക്കാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു,

34 മിനിറ്റുള്ള പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്താണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. ജാമ്യം റദ്ദാക്കാന്‍ അതുമതി. സമാന കുറ്റകൃത്യത്തില്‍ ഒരു എഫ്.ഐ.ആര്‍ ഉണ്ടായാല്‍ ജാമ്യം റദ്ദാക്കാം. അതുകൊണ്ടാണ് ഇന്നലെ ജാമ്യം റദ്ദാക്കിയതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *