അതിജീവിതക്കെതിരെ പറഞ്ഞ മന്ത്രിമാർ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇലക്ഷൻ കാലത്ത് അതിജീവിത എന്തിനാണ് കോടതിയിൽ പോയതെന്നാണ് നേതാക്കൾ ചോദിച്ചത്. ഇലക്ഷൻ ആയത് കൊണ്ടല്ല അവർ പോയത്, ഈ മാസം ക്രൈം ബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കണം എന്ന് കോടതി പറഞ്ഞ പശ്ചാത്തലത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പാതി വഴിയിൽ എത്തി നിൽക്കുകയൂം അന്വേഷണം മുന്നോട്ട് പോകാതെ നിൽക്കുകയും പ്രോസിക്യൂഷൻ തന്നെ നേരിട്ട് പറഞ്ഞ ആളുകളെ പോലും ചോദ്യം ചെയ്യാത്ത സാഹചര്യത്തിൽ നിവർത്തിയില്ലാത്തത് കൊണ്ടാണ് അതിജീവിത കോടതിയിൽ പോയതെന്ന് വി ഡി സതീശൻ വ്യക്തമാക്കി .അതിജീവിത നൽകിയ പരാതിയിൽ എന്താണ് ദുരൂഹത എന്ന് കോടിയേരി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അത് യുഡിഎഫിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചു. ഞങ്ങൾ ഈ വിഷയം രാഷ്ട്രീയായുധം ആക്കില്ല എന്ന് തന്നെ പറഞ്ഞതാണ്. ഇന്ന് അവർ മുഖ്യമന്ത്രിയെ കണ്ട് ആ പ്രശനം പരിഹരിച്ച് അന്വേഷണം ശരിയായ നിലയിൽ കൊണ്ടുപോയാൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും.ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കളാണ് അവരെ വളഞ്ഞ് വച്ച് ആക്രമിച്ചത്.
കോടിയേരിയുടെ വാക്കുകളിൽ ദുരൂഹത ഉണ്ട്. ദുരൂഹതയുള്ള കേസിൽ എന്തിനാണ് അവർ മുഖ്യമന്ത്രിയെ കണ്ടത്. 30 ന് കേസിന്റെ സമയ പരുതി തീരുന്നത് കൊണ്ടല്ലേ അവർ കോടതിയിൽ പോയത്. അവർക്ക് ഇലക്ഷൻ കഴിഞ്ഞിട്ട് പോയാൽ മതിയെന്ന് തീരുമാനിക്കാൻ പറ്റുമായിരുന്നോ. പിണറായി വിജയൻ, ഇ പി ജയരാജൻ, എം എം മണി, ആന്റണി രാജു എന്നിവർ ആ പെൺകുട്ടിയെ അപമാനിച്ചതിന് മാപ്പ് പറയണം. അവർ നടത്തിയ പ്രസ്താവന പിൻവലിക്കണം. കണ്ണിൽ എണ്ണയൊഴിച്ച് ഞങ്ങൾ ആ മകളോടൊപ്പം ഉണ്ട് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
