ഡൽഹി: കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വർഷം പൂർത്തിയാവുന്നു. വിജയദിനാഘോഷത്തിന്‍റെ ഭാഗമായുള്ള രാജ്യത്തെ ഒദ്യോഗിക പരിപാടികൾ ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടക്കും. ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുഖ‍്യാഥിതിയാവും. സ്മാരകങ്ങളിൽ പുഷ്പ ചക്രം അർപ്പിച്ച ശേഷം പ്രതിരോധമന്ത്രി വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ ആദരിക്കും.

ദുർഘട ഭൂപ്രദേശങ്ങളിൽ നടന്ന ലോകത്തിലെ ആദ്യത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാൻ പിടിച്ചെടുത്ത കൊടുമുടികൾ ഇന്ത്യ യുദ്ധത്തിലൂടെ ഒന്നൊന്നായി തിരിച്ചുപിടിച്ചു. 1999 മേയ് മൂന്നിനാണ് ജമ്മു-കശ്മീരിലെ കാർഗിലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം തുടങ്ങുന്നത്.

ജൂലൈ 26 വരെ രണ്ടര മാസത്തോളം നീണ്ട യുദ്ധത്തിൽ ഔദ്യോഗിക കണക്കു പ്രകാരം 527 ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചു. 1363 പേർക്ക് പരിക്കേറ്റു. ഏകദേശം രണ്ട് ലക്ഷത്തോളം ജവാൻമാരാണ് യുദ്ധത്തിൽ പങ്കെടുത്തത്. അർധ സൈനിക വിഭാഗങ്ങളും വ്യോമസേനയും പ്രത്യേക സേനാവിഭാഗങ്ങളുമൊക്കെയായി ഏകദേശം 30,000ത്തോളം സൈനികർ നേരിട്ട് പങ്കാളികളായി.

കാർഗിൽ പ്രദേശത്ത് അതിർത്തിക്കപ്പുറത്തു നിന്ന് നുഴഞ്ഞു കയറ്റം ആരംഭിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമായത്. പ്രദേശത്ത് ആടിനെ മേയ്ക്കാനായി പോയ ഗ്രാമീണരാണ് ആയുധധാരികളായ അജ്ഞാതരെ കുറിച്ച് ഇന്ത്യൻ സേനക്ക് വിവരം നൽകിയത്. തിരച്ചിലിനായി പോയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള അഞ്ച് സൈനികരെ പാക് പട്ടാളം പിടികൂടി വധിച്ചു.

കണ്ണുകൾ ചൂഴ്ന്നെടുത്തും ശരീരത്തിൽ സിഗരറ്റ് കുറ്റികൾകൊണ്ടും ചുട്ടുപഴുപ്പിച്ച കമ്പികൊണ്ടും പൊള്ളിച്ചും ശരീരഭാഗങ്ങൾ മുറിച്ചു മാറ്റിയും വികൃതമാക്കിയ മൃതദേഹങ്ങളാണ് പാകിസ്ഥാൻ ഇന്ത്യക്ക് നൽകിയത്. ഇന്ത്യൻ സൈന്യം മലയോരത്ത് തിരച്ചിൽ നടത്തുന്നതിനിടെ വീണ്ടും പാക് സൈന്യം ഇന്ത്യൻ പ്രദേശത്തേക്ക് തുടർച്ചയായി ആക്രമണം നടത്തുകയും ഒട്ടേറെ പോസ്റ്റുകൾ തകർക്കുകയും ചെയ്തു.

ഇതിന് മറുപടിയെന്ന നിലയിൽ ഇന്ത്യൻ സർക്കാർ ഓപ്പറേഷൻ വിജയ് എന്ന പേരിൽ സൈനിക നടപടിക്ക് തുടക്കം കുറിച്ചു. നിരന്തരമായ പ്രത്യാക്രമണത്തിലൂടെ 1999 ജൂലൈ 26ന് കാർഗിലിൽ ഇന്ത്യയുടെ വിജയ പതാക പാറി. ഇതിനിടെ നിരവധി സൈനികരെ രാജ്യത്തിന് നഷ്ടമായി. വീര ജവാന്മാരുടെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് രാജ്യം 27 വർഷം പൂർത്തിയാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *