കോഴിക്കോട്: വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളെ കോഴിക്കോട്ടെത്തിച്ചു. ഡൽഹി-യു.പി അതിർത്തിയിൽ നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്ത നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട്ടെ സൈബർ സ്റ്റേഷനിൽ എത്തിച്ചത്. പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന ജനപ്രതിനിധികളെ വിളിച്ച് പണം തട്ടാൻ ശ്രമിച്ച ഇവർ നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി.
ഡൽഹിയിൽ നിന്ന് നഷ്ടപ്പെട്ട മറ്റൊരു വ്യക്തിയുടെ ഫോൺ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് ആസൂത്രണം ചെയ്തത്. കേരളത്തിൽ വിദ്യാ ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് പുറമേ എം.പിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരെയും മറ്റ് വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളെയും ഇവർ ബന്ധപ്പെട്ടിരുന്നു. സംഭവത്തിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള വലിയ തട്ടിപ്പ് ശൃംഖലയ്ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
