ഉത്തർപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിപ്പിച്ച അധ്യാപികയുടെ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. 685 കോടിയുടെ ചന്ദ്രയാന്‍- 3 ന്റെ അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് കേന്ദ്രസര്‍ക്കാര്‍ മറക്കരുതെന്ന് ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ്

ഇന്ത്യ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫര്‍ നഗറിലെ ഈ സ്‌കൂളിന് മുന്നില്‍ അല്ലെ ഒത്ത് ചേരണ്ടേത്…അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല…മറിച്ച് മനസ്സില്‍ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാര്‍ത്ഥ ഇന്ത്യയെ ഉണ്ടാക്കാനാണ് …ആ സ്‌കൂളിന്റെ മുന്നില്‍ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു…വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സര്‍ക്കാറെ..685 കോടിയുടെ ചന്ദ്രയാന്‍- 3 എന്ന അഭിമാനം കളയാന്‍ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്…

അധ്യാപികയ്‌ക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുസാഫര്‍നഗര്‍ പോലീസ് അറിയിച്ചു. മുസാഫര്‍നഗറിലെ ഖുബ്ബാപുര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍്. വിദ്യാഥിയെ തല്ലാന്‍ മറ്റു കുട്ടികളെ അധ്യാപിക പ്രേരിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോലുള്ളത്. അടിയേറ്റ കുട്ടി കരയുമ്പോള്‍ കുടുതല്‍ നല്ല അടി കൊടുക്കാന്‍ അധ്യാപിക പറയുന്നു.
സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂളെന്ന പവിത്ര സ്ഥാപനത്തെപോലും വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുകയാണെന്നും ഒരു അധ്യാപികയ്ക്ക് ഇതിലും മോശമായി ഒന്നും ചെയ്യാനില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിനിടെ മര്‍ദ്ദനത്തിന് കുട്ടി ഇരയാകുന്ന വീഡിയോ പങ്കുവയ്ക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *