തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി.യുടെ അന്വേഷണം തൃശ്ശൂര്‍ കോര്‍പറേഷനിലേക്കും നീങ്ങുന്നതായി സൂചന.

ഇ.ഡി. ചോദ്യംചെയ്ത കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട, കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ്‌ ഹോം പുതുക്കിപ്പണിയുന്ന കരാറുകാരന്‍ ജനീഷ് എന്നിവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. അനുമതിയില്ലാതെ നിര്‍മിച്ച 152 കെട്ടിടങ്ങള്‍ വന്‍ തുക വാങ്ങി ക്രമപ്പെടുത്തിയെന്നാണ് ഇവരില്‍നിന്ന് ഇ.ഡി.ക്ക് ലഭിച്ച വിവരം.

ഇതില്‍ വെളിയന്നൂര്‍ റോഡ് ജങ്ഷനിലെ പെട്ടിക്കട മുതല്‍ സ്വകാര്യ ആശുപത്രി വരെ ഉള്‍പ്പെടും. ക്രമവിരുദ്ധമായി നിര്‍മിച്ച വെളിയന്നൂരിലെ പെട്ടിക്കട ക്രമപ്പെടുത്താന്‍ ഒരുലക്ഷമാണ് വാങ്ങിയത്.

ഇത് കൈക്കൂലിയായി വാങ്ങി ക്രമപ്പെടുത്തുകയായിരുന്നു. സ്വകാര്യ ആശുപത്രിയുടെ മുകളിലെ നില ക്രമപ്പെടുത്താന്‍ വാങ്ങിയത് 30 ലക്ഷമാണ്.

കൈക്കൂലിപ്പണം കോര്‍പറേഷനിലെ ഉന്നതജീവനക്കാര്‍ക്കും പാര്‍ട്ടിയിലെ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ക്കും പങ്കിട്ടെന്ന മൊഴിയാണ് നല്‍കിയിരിക്കുന്നത്.
ഇത്തരത്തില്‍ വഴിവിട്ടുള്ള ഇടപാടാണ് ബിനി ടൂറിസ്റ്റ് ഹോം പുതുക്കിപ്പണിയുന്ന കരാര്‍ നല്‍കുന്നതിലും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. കരാറെടുത്ത വ്യക്തിയല്ല ഇതിനായുള്ള അഡ്വാന്‍സ് നല്‍കിയതെന്ന ആരോപണമുണ്ടായിരുന്നു.

കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുകാരനായ വെളപ്പായ സതീശനുമായുള്ള ബന്ധത്തിന്റെ പേരില്‍ ചോദ്യംചെയ്ത അനൂപ് ഡേവിസ് കാട നല്‍കിയ മൊഴിയാണ് നിര്‍ണായകമാകുന്നത്.

അയ്യന്തോള്‍ ബാങ്കിലേക്കും തൃശ്ശൂര്‍ സഹകരണബാങ്കിലേക്കും എത്തിനില്‍ക്കുന്ന അന്വേഷണം വൈകാതെ തൃശ്ശൂര്‍ കോര്‍പറേഷനിലെ ഉന്നതരിലേക്കും എത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *