കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനും കസ്റ്റംസിനും എതിരായ ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള സ്റ്റേ തുടരും. സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയായിരുന്നു.

മുഖ്യമന്ത്രിയെയും സ്പീക്കറെയും സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ഗൂഢാലോചന നടത്തിയോ എന്നായിരുന്നു അന്വേഷണം.ജുഡീഷ്യല്‍ കമ്മിഷന്‍ നിയമപരമല്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

ജസ്റ്റിസുമാരായ എസ് എ അധികാരി, വിഎം ശ്യാം കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണത്തിന് ജസ്റ്റിസ് വികെ മോഹനന്‍ അധ്യക്ഷനായ കമ്മിഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ഓഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണ പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *