സ്റ്റുഡന്‍സ് പോലീസിന് ഹിജാബും സ്‌കാര്‍ഫും മുതലായ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്ന അഭ്യന്തര വകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് വനിതാ ലീഗ് പ്രസിഡന്റ് സുഹ്റ മമ്പാട്. മതപരമായ വിശ്വാസ പ്രകാരമുള്ള വസ്ത്രം സേനയുടെ മതേതര സ്വഭാവത്തിന് എതിരായി മാറുമെന്ന കണ്ടെത്തലിലാണ് സര്‍ക്കാറിന്റെ ഈ ഉത്തരവ്. ഇത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ മതേതരത്വത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമാണ്. ഗ്രേസ് മാര്‍ക്കും മറ്റും ലഭിക്കുന്ന സ്റ്റുഡന്റ് പോലീസില്‍ മതപരമായ വേഷങ്ങള്‍ അനുവദിക്കാത്തത് മൗലികാവകാശത്തിന്റെ ലംഘനമാണെന്നും സുഹ്റ മമ്പാട് വിമര്‍ശിച്ചു.

എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തി തഹ്ലിയയും അഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. സ്റ്റുഡന്റ് പോലീസില്‍ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണ്. മതപരമായ വസ്ത്രം ധരിക്കാവുന്ന സേനകള്‍ ഇന്ത്യയിലുണ്ടെന്നിരിക്കെയാണ് എസ്.പി.സി കേഡറ്റിന് തലയും കൈയും മറയ്ക്കാനാകില്ലെന്ന് പറയുന്നത്. ഇന്ത്യന്‍ ആര്‍മിയിലെ സിഖ് സൈനികര്‍ മതപരമായ വസ്ത്രം ധരിക്കുന്നുണ്ടെന്നും ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമാകുമെന്ന് കാണിച്ച് ഹിജാബും സ്‌കാര്‍ഫും അനുവദിക്കാനാവില്ലെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഹിജാബ് അനുവദിക്കണമെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ളതെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതിക്ക് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *