ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്്. മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം, കെ.പി.സി.സി. അംഗം പാളയം പ്രദീപ് എന്നിവരുള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്.കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പാലക്കാട് കസബ പൊലീസ് കേസെടുക്കുകയായിരുന്നു. തനിക്കെതിരെ നേതാക്കള്‍ വധഭീഷണി മുഴക്കിയെന്നായിരുന്നു യുവാക്കളുടെ പരാതി. യുവാവ് നല്കിയ പരാതി വ്യാജമാമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.അതേസമയം യുവാവിൻറെ കൈ തൻറെ ദേഹത്ത് തട്ടിയെന്ന് രമ്യ ഹരിദാസ് എംപി ആരോപണം ഉന്നയിച്ചു എങ്കിലും, ഇതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കസബ പൊലീസ് പറഞ്ഞു. നേരത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു.
കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത തന്നെ എം.പിയുടെ കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ച് ആക്രമിച്ചെന്നും ബലം പ്രയോഗിച്ച് ഫോണ്‍ പിടിച്ചു വാങ്ങിയെന്നുമാണ് യുവാവ് പരാതിയില്‍ പറയുന്നത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ കൂടി പരിശോധിച്ചാണ് കേസെടുത്തത്. യുവാവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീഡിയോ എടുത്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നേതാക്കള്‍ പറയുന്നത്.
ഞായറാഴ്ചയാണ് രമ്യ ഹരിദാസ്, വി.ടി. ബല്‍റാം, റിയാസ് മുക്കോളി തുടങ്ങി എട്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ ലോക്ഡൗണ്‍ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലില്‍ എത്തിയത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം.
ഹോട്ടലില്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്ന സനൂഫ് എന്ന യുവാവാണ് കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്തത്. യുവാവ് ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. യുവാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ വിശദീകരണവുമായി എം.പി. രമ്യാ ഹരിദാസ് രംഗത്തെത്തിയിരുന്നു. യുവാവ് തന്നെ കയ്യില്‍ കയറി പിടിച്ചതിനാലാണ് ഒപ്പമുണ്ടായിരുന്നവര്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് എം.പി. പറഞ്ഞത്.
