തൊണ്ടിമുതലില്‍ കൃത്വിമം നടത്തിയെന്ന കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരായ വിചാരണ നീണ്ടുപോയത് ഗൗരവകരമെന്ന് ഹൈകോടതി.വിചാരണ വേഗത്തിലാക്കണമെന്ന ഹര്‍ജി നമ്പരിടാന്‍ കോടതി ഉത്തരവിട്ടു. വര്‍ഷങ്ങള്‍ പഴക്കമുള്ള കേസല്ലേ ഇതെന്നും കോടതി ചോദിച്ചു.ആന്‍റണി രാജുവിനെതിരായ വിചാരണ വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു.ആന്‍റണി രാജുവിന് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു.ഹര്‍ജിയില്‍ ഹൈക്കോടതി രജിസ്ട്രി നമ്പര്‍ ഇട്ടിരുന്നില്ല. മൂന്നാം കക്ഷിക്ക് ഈ കേസില്‍ ഇടപെടാന്‍ കഴിയുമോ എന്ന തര്‍ക്കമായിരുന്നു ഇക്കാര്യത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഭാഭാഷകനും ആവര്‍ത്തിച്ചു. എന്നാല്‍ ഈവാദം ഹര്‍ജിക്കാരനായ ജോര്‍ജ് വട്ടുകളുത്തിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.ഹര്‍ജിക്കാരന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജി നമ്പറിട്ട് നല്‍കാന്‍ ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ നിര്‍ദേശിച്ചു. കേസ് അട്ടിമറിക്കാൻ വിചാരണ മനപൂ‍ർവം വൈകിക്കുന്നെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. പ്രതിയായ മന്ത്രി കോടതിയിൽ ഹാജരാകാൻ പോലും തയാറായിട്ടില്ല. മനപൂ‍ർവം കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും ദുരുദ്ദേശങ്ങളുമുണ്ടെന്നും ഹർജിയിലുണ്ട്. ഈ സാഹചര്യത്തിൽ വിചാരണ പൂ‍ർത്തിയാക്കാൻ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുളളിൽ വിചാരണ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം സിജെഎം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ വിദേശയായ പ്രതിയെ രക്ഷിക്കാൻ ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *