ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ജമാഅത്തെ ഇസ്ലാമി. എ പി അബ്ദുള്ളക്കുട്ടി മതസപര്‍ധ വളര്‍ത്തുന്ന തരത്തില്‍ വര്‍ഗീയ പ്രസ്താവന നടത്തിയെന്ന് പരാതിയില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ആരോപിച്ചു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ തീവ്രവാദിയായി ഉപമിച്ച സംഭവത്തിലാണ് പരാതി. നേരത്തെ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയും ബിജെപി നേതാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അബ്ദുള്ളകുട്ടിയുടേത് വര്‍ഗീയ കലാപത്തിനുള്ള ശ്രമമാണെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച അബ്ദുള്ളക്കുട്ടിക്ക് എതിരെ കേസ് എടുക്കണമെന്നാണ് യൂത്ത് ലീഗ് പരാതിയിലെ ആവശ്യം. വാരിയംകുന്നനും ആലി മുസ്ലീയാരും മലബാര്‍ കലാപത്തിന്റെ നായകനായിരുന്നു. അവരെ അപമാനിക്കുക വഴി ഒരു സമുദായത്തെ അപമാനിക്കാനാണ് അബ്ദുള്ളക്കുട്ടി ശ്രമിച്ചതെന്നും യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു.

വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനാണെന്നാണ് അബ്ദുള്ളക്കുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. അദ്ദേഹത്തിന് സ്മാരകം ഉണ്ടാക്കുന്നതും അത് സ്വാതന്ത്ര്യസമരമാണെന്ന് പറഞ്ഞ കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും അബ്ദുള്ളക്കുട്ടി വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *