തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയക്കേസിൽ വഴിത്തിരിവ്. കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ലെന്ന് നിർണായക കണ്ടെത്തൽ. സഹോദരൻ ഹരികുമാറിന്റെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവ് ആണ്. നാലിലധികം പേരുടെ ഡിഎൻഎ സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. കുഞ്ഞിനെ ഒഴിവാക്കാൻ ഇതാണോ കാരണമെന്നും പൊലീസ് അന്വേഷിക്കുകയാണ്.

പാലക്കാട് നിന്നാണ് അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ ഹരികുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീതുവിനെ പ്രതിചേർത്തത്. കേസിൽ ഒന്നാംപ്രതിയാണ് ഹരികുമാർ. നേരത്തെ കേസിൽ ശ്രീതുവിനെ പൊലീസ് പ്രതിചേർത്തിരുന്നില്ല. ഇന്ന് ശ്രീതുവിനെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയാക്കും.

കുഞ്ഞിനെ കൊന്നത് ശ്രീതുവിന്റെ അറിവൊടെയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.ശ്രീതുവിന് സഹോദരനുമായി വഴിവിട്ട ബന്ധം ഉണ്ടായിരുന്നു. ഫോൺ പരിശോധനയിൽ നിന്നാണ് പൊലീസിന് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. ഹരികുമാറുമായുളള വാട്‌സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു. ദേവേന്ദുവിനെ ഒഴിവാക്കാൻ ഇരുവരും ആലോചിച്ചിരുന്നു. ഫോറന്‍സിക് പരിശോധനയിലൂടെയാണ് ഈ ചാറ്റുകള്‍ വീണ്ടെടുത്തത്. ജനുവരി 30നാണ് കുട്ടിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *