പാലക്കാട്: ഡി.സി.സി എ.ഐ.സി.സിക്ക് അയച്ച കത്ത് പുറത്ത് ഇപ്പോള്‍ വന്നതിന് പിന്നില്‍ സി.പി.എം, ബി.ജെ.പി ഗൂഢാലോചനയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പി.പി ദിവ്യയുമായി ബന്ധപ്പെട്ടതും പാലക്കാട് ആര്‍.എസ്.എസ് പിന്തുണ തേടി സി.പി.എം കൊടുത്തതുമായ രണ്ട് കത്തുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. ആ കത്തുകള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടി പുറത്തുവിട്ടിരിക്കുന്നതാണ് ഡി.സി.സിയുടെ കത്തെന്നും രാഹുല്‍ ആരോപിച്ചു.

കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ഥിയെ കുറിച്ച് പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണ് കെ. മുരളീധരന്‍. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. അത്‌കൊണ്ടാണ് പല പ്രധാന പോരാട്ടങ്ങളിലും അദ്ദേഹത്തെ പാര്‍ട്ടി കളത്തിലിറക്കുന്നത്. ഡി.സി.സി അദ്ദേഹത്തെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തതില്‍ ഒരു തെറ്റുമില്ലെന്നും രാഹുല്‍ പറഞ്ഞു.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം കത്ത് ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്നും ഒരു സ്ഥാനാര്‍ഥി മികച്ചതാണെന്ന് പറയുമ്പോള്‍ മറ്റൊരാള്‍ മോശമാണെന്ന് അര്‍ഥമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ദേശിച്ച് ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍ കെ.പി.സി.സി നേതൃത്വത്തിന് കൊടുത്ത കത്താണ് വിവാദമായത്.

Leave a Reply

Your email address will not be published. Required fields are marked *