വീടിനു മുന്നിൽ നിർത്തിയിട്ട തന്റെ കാർ അടിച്ച് തകർത്ത സംഭവം ആസൂത്രിതമാണെന്നും അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുന്നെന്നും കോവളം എംഎൽഎ എം വിൻസൻറ്. പട്ടാപ്പകൽ ആക്രമണം നടന്നിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും എംഎൽഎ ആരോപിച്ചു.
ഇന്ന് രാവിലെയാണ് കോവളം എംഎൽഎ, എം വിൻസന്റിന്റെ തിരുവനന്തപുരത്തെ വീടിനു മുന്നിൽ നിർത്തിയിട്ട കാർ ഉച്ചക്കട സ്വദേശി സന്തോഷ് അടിച്ചു തകർത്തത്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തത് .
അക്രമിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവത്തിൽ കേസെടുത്തുവെന്നാണ് ബാലരാമപുരം പൊലീസ് അറിയിച്ചത്. പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ നാട്ടുകാർ പിടികൂടിയതോടെ അക്രമി മാനസിക അസ്വാസ്ഥ്യം അഭിനയിക്കുകയാണെന്നാണ് എംഎൽഎ കുറ്റപ്പെടുത്തുന്നത്.
