രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി. സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത് അസാധാരണ ജനവിധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. താഴെത്തട്ടിലുള്ളവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുന്‍സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.ജനാധിപത്യത്തിലും മതേതരത്തിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മരണനിരക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞു. വെല്ലുവിളകള്‍ക്കിടയിലും സാമ്പത്തിക രംഗം ശക്തമാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്ഥാന സൗകര്യവികസനം എന്നിവക്ക് മുന്‍ഗണന നല്‍കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും

എല്ലാവർക്കും സൗജന്യ വാക്സിൻ എന്നതാണ് സർക്കാർ നയം. 1000 കോടി രൂപ അധികമായി ചെലവാകും. വാക്സിൻ കൂടുതൽ ശേഖരിക്കാൻ ആഗോള ടെണ്ടർ വിളിക്കാൻ നടപടി തുടങ്ങി. വാക്സിൻ ചലഞ്ചിനോടുള്ള ജനങ്ങളുടെ പിന്തുണ മാതൃക പരമാണ്. സർക്കാർ ആശുപത്രികളിൽ സൗജന്യ കൊവിഡ് ചികിത്സ തുടരുന്നു. കൊവിഡ് ഭീഷണിക്കിടെയും മരണ നിരക്ക് പിടിച്ചു നിർത്താൻ ആയതു നേട്ടമാണ്.

കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കുന്നത് നിർണ്ണായക പങ്കാണ്. 6.6 ശതമാനം സാമ്പത്തിക വളർച്ച ആണ് ഈ വർഷത്തെ സർക്കാർ ലക്ഷ്യം . എന്നാൽ കൊവിഡ് രണ്ടാം തരംഗം പ്രതികൂലമായി ബാധിക്കുന്നു. റവന്യു വരുമാനത്തിൽ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളർച്ച കൈവരിക്കാൻ ഉള്ള ശ്രമങ്ങൾക് കൊവിഡ് ഭീഷണിയാകുന്നു. കെ ഫോൺ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. കെ ഫോൺ ഉൾപ്പടെയുള്ള പദ്ധതികൾ സംസ്ഥാനത്തിൻ്റെ ഗതി മാറ്റുമെന്നും ​ഗവർണർ‌ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവും നയപ്രഖ്യാപനത്തിലുണ്ട്. വായ്പ പരിധി ഉയര്‍ത്തണം എന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല, ഇത് ഫെഡറലിസത്തിന് ചേര്‍ന്നതല്ല. സഹകരണ മേഖലയിലെ കേന്ദ്രനയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. അഞ്ചുവര്‍ഷം കൊണ്ട് കാർഷിക ഉത്പാദനം 50% വർധിപ്പിക്കും. കൂടുതൽ വിളകൾക്ക് താങ്ങുവില ഏർപ്പെടുത്തും. വെസ്റ്റ് കോസ്റ്റ് കനാൽ വഴിയുള്ള ജല ഗതാഗത പദ്ധതി വേഗത്തിൽ ആക്കും. കേരള ബാങ്ക് ആധുനികവൽക്കരണം വേഗത്തിൽ ആക്കും. എല്ലാ ജില്ലകളിലും പ്രമുഖരുടെ പേരിൽ സാംസ്ക്കാരിക സമുച്ഛയങ്ങൾ ഉണ്ടാക്കും. കൂടുതൽ പൊതു സ്ഥലങ്ങളിൽ സൗജന്യ വൈഫൈ സംവിധാനം കൊണ്ടുവരും.

Leave a Reply

Your email address will not be published. Required fields are marked *