ഇടുക്കി: അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് അധികൃതർ. അധ്യാപകൻ ശിവകുമാറിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചതായി പ്രഥമാധ്യാപകൻ അറിയിച്ചു. പിടിഎയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉൾപ്പെടെ തിങ്കളാഴ്ച സ്കൂളിൽ നേരിട്ട് എത്തി പരിശോധന നടത്തും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.വിഷയം ഒതുക്കി തീർക്കാൻ നീക്കം നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്. ഏഴാം ക്ലാസുകാരനെ അധ്യാപകൻ മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി മർദ്ദിച്ചതായാണ് പരാതി. കുട്ടിയെ ചൂരൽ കൊണ്ട് അടിച്ചും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടിയുമാണ് അധ്യാപകൻ മർദ്ദിച്ചത്. വിദ്യാർത്ഥി വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ വണ്ടൻമേട് പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
